ഒരു വട്ട് പെണ്ണിനെ കെട്ടിയ കഥ



 FULL_STORy




oru vatt pennine kettiya kadha
READ ON YOUR 📖*PUSTHAKASHALA*📖



      *"THINK WITH YOUR                 INTELLIGENCE, AND MAKE A           IMAGINARY”*







ഇതൊരു വട്ട് പെണ്ണിനെ കെട്ടി മുഴുവട്ടായി പ്രാന്തായി അവസാനം,  വേണ്ട, വായിച്ചോ,,,

കൂട്ടുകൂടി നടന്നപ്പോൾ കൂടെയുണ്ടായിരുന്ന വട്ടുകളൊക്കെ കുടുംബഭാരം തലയിൽ വന്നപ്പോൾ ഓർത്ത് ചിരിക്കാനുള്ള ഓർമ്മകൾ മാത്രമായി. ജോലിയും കുടുംബവും ഒരുതരത്തിൽ ഉരുട്ടി മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ ആകെ ആശ്വാസം എന്ന് പറയാൻ എഴുത്താണ്.

ചെയ്തിട്ടുള്ളതും ചെയ്യാൻ ആഗ്രഹിച്ചിട്ടുള്ളതുമായ എല്ലാ വട്ടുകളും കഥയുടെ രൂപത്തിലാക്കി കയ്യടി വാങ്ങലാണ് ഇപ്പോഴത്തെ പ്രധാന ഹോബ്ബി.

ഇപ്പൊ കല്യാണപ്രായമായി. ഒരേഒരു ഡിമാന്റേ ഉള്ളൂ, ഇത്തിരി വട്ട് കളിയുള്ള പെണ്ണിനെ കെട്ടണം. എന്നിട്ട് ഓരോ വട്ടും പറഞ്ഞ് പൊട്ടി ചിരിക്കണം. ഹിഹിഹി, എന്റെ ഓരോ വട്ടേ.

എഴുത്തും കുത്തും രാത്രിയിൽ ഓൺലൈൻ കോഴിയുമായി നടന്നിരുന്ന കാലം. ഇൻബോക്സിൽ ഒരു മെസ്സേജ് വന്നു.

" വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ് "

എന്ത് ?  കവി എന്താ ഉദേശിച്ചേ ?  ആ,,, കഥ, ഉടനെ തന്നെ തന്നേക്കാം, മറുപടിയും കൊടുത്തു. മറിയം മാത്യു,,പേര് കൊള്ളാം, പഴയ പേര്. ഇൻബോക്സിൽ വിശദമായി പരിചയപ്പെട്ടു. കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ്  കടൽ കടന്ന് അമേരിക്കായിലുള്ള അവളെ ഉപേക്ഷിച്ചു പോയ അപ്പന്റെ അടുക്കലെത്തി നിന്നു.

നന്നായി, വളരെ നന്നായി.എന്റപ്പനും നാട് വിട്ടതാ. കൂടുതൽ പരിചയപ്പെട്ടപ്പോൾ അവളുടെ വട്ട് കളി ഇഷ്ടപ്പെട്ടു തുടങ്ങി, നൈറ്റ്‌ ഡ്രൈവ്, തട്ടുകടയിലെ ദോശയും ചിക്കനും,മീശപ്പുലിമലയിലേക്കു ബുള്ളറ്റ് റൈഡ്,  ആഹാ,ആഹഹാ, മനസ്സിൽ ലഡ്ഡു പൊട്ടി.

ദിവസം പോകുന്തോറും രണ്ടാളും പറയുന്നത് മുഴുവൻ വട്ടായപ്പോൾ രണ്ടും കല്പിച് ഒരു ദിവസം ഞാൻ ചോദിച്ചു

" നിന്നെ ഞാൻ കെട്ടിക്കോട്ടെ "

" ഇത് ഞാൻ ചോദിക്കാൻ ഇരുന്നതാ,ചേട്ടനെ ഞാൻ കെട്ടിക്കോട്ടേന്നു, എനിക്ക് ഒത്തിരി ഇഷ്ടമാണ്  "

ആഹാ, വൈദ്യൻ ചിന്തിച്ചതും രോഗി ചോദിച്ചതും പാല്. ഒരു ചടങ്ങിന് വേണ്ടി പെണ്ണുകാണൽ ഒക്കെ നടന്നു.എന്റെ തീരുമാനത്തിന്റെ മേലെ പരുന്തും പറക്കൂലാന്ന് അറിയുന്ന കുടുംബക്കാർ ഒന്നിനും എതിര് നിന്നില്ല.

മനസ്സമ്മത്തിനും കല്യാണത്തിനും  ഇടയിൽ ഒരാഴ്ച ഗ്യാപ്. അതുകൊണ്ട് തന്നെ കാര്യമായ വട്ട് ഒന്നും അതിന്റിടയിൽ നടന്നില്ല. അവളുടെ വീട്ടിൽ ഒരു റൂമിൽ അവളുടെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടെയും വലിയൊരു ശേഖരം ഉണ്ടത്രേ. കല്യാണം കഴിഞ്ഞ് സൗകര്യംപോലെ കാണാലോ..

ഇടവക പള്ളിയിൽ വച്ച് അവളുടെ കഴുത്തിൽ മിന്നുകെട്ടുമ്പോൾ പുറകിൽ ആരുടെയോ ഫോണിൽ ഡാർവിന്റെ പരിണാമത്തിലെ റിങ്ടോൺ ഞാൻ കേട്ടിരുന്നു.

" ഓ പുണ്യാളാ,,,,കാത്തോണേ നീ "

അന്ന് രാത്രി, എന്റെ കാള രാത്രി, അർധരാത്രി ഒരു മണിക്ക് വിളിച്ചെണീപ്പിച്ചു തുടങ്ങീതാ  ഈ വട്ട്.അവൾക് നൈറ്റ്‌ റൈഡിനു പോകണം.കാമുകി ഭാര്യയായപ്പോൾ ആദ്യമായി പറഞ്ഞ ആഗ്രഹമല്ലേ, സാധിച്ചു കൊടുക്കാമെന്നു കരുതി ബൈക്കിന്റെ പുറകിൽ കയറ്റി ചുറ്റാൻ പോയി. വല്യമ്മച്ചി പറയുന്നത് ഞാൻ കേട്ടാരുന്നു

" ഇത് തനി വട്ട് തന്നെയാ "

ആ പോയ പോക്കങ്ങനെ പോയി പോയി ടൗണിൽ എത്തിയപ്പോൾ കുറെ സാമൂഹ്യ വിരുദ്ധർ വെള്ളമടിക്കുന്നു. അതും നടു റോട്ടിൽ.അവൾക്കത് തീരെ പിടിച്ചില്ല. അത് പോട്ടെന്നു പറഞ്ഞ് പോകാൻ നോക്കിയപ്പോൾ അവർ വട്ടമിട്ട് പിടിച്ചു. സദാചാരന്മാർ,കല്യാണം കഴിഞ്ഞ ആദ്യരാത്രി ആണെന്ന് പറഞ്ഞപ്പോൾ അവര് ചിരിയാണ്. അവൾക്കത് തീരെ ബോധിച്ചില്ല.

അതിലൊരുത്തൻ, ഒരു വൃത്തികെട്ടവൻ നിന്റെ താലി കാണട്ടെയെന്നു പറഞ്ഞ് അവളുടെ ടി ഷർട്ടിന്റെ ഉള്ളിൽ കൈ ഇടാൻ നോക്കി.

ആ കൈ പിടിച്ചു തിരിച്ചു വട്ടമൊടിച്ചു  അയാളുടെ അടി നാഭിക്ക് ഒരൊറ്റ ചവിട്ടാ.പിന്നെ അവിടെ നടന്നത് പരത്തിയാടിയാണ്,തിരിഞ്ഞടി, മറിഞ്ഞടി,
ഇവള് മറിയമാണോ അതോ കരണം മറിയമാണോ.?

അവസാനം അവള്  കുപ്പി പിടിച്ചു വാങ്ങി നിലത്തടിച്ചുപൊട്ടിച്  അവർക്ക് നേരെ ചൂണ്ടി. അവരൊക്കെ ജീവനുംകൊണ്ടോടി. ഒന്നും മനസ്സിലാവാതെ മനസ്സിലാവാതെ ഞാൻ  മിഴുങ്ങസ്യാന്നു നിക്കുമ്പോൾ അവൾ ഓടിവന്ന് കെട്ടിപിടിച്ചൊരുമ്മയാണ്.

" ബാ ചേട്ടാ, നമുക്ക് പോകാം "

ആ രാത്രി ഞാൻ ഉറങ്ങാതെ കഴിച്ചു കൂട്ടി. സത്യം പറഞ്ഞാൽ സംഭവിച്ച കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. പിറ്റേന്ന് അവളുടെ വീട്ടിൽ വിരുന്നിനു പോയപ്പോൾ അവളെ മുറിയിൽ സൂക്ഷിച്ചു വച്ച സാധനങ്ങൾ കാണിച്ച് തരാമെന്നു പറഞ്ഞ് വിളിച്ചു.

മുറി തുറന്നപ്പോളല്ലേ കണ്ടേ, വടിവാൾ,,,, വാൾപ്പയറ്റ്,,, ഉറുമി, അതാ നിക്കുന്നു ചുമരിൽ ഭ്രൂസ് ലീയുടെ ഫോട്ടോയും ഇടത് വശത്ത് ബ്ലാക്ക് ബെൽറ്റും വലത് വശത്ത് ആണി അടിച്ചുവച്ചിരിക്കുന്ന ഡബിൾ ബാരൽ ഗണ്ണും...  ഇവളുടെ വല്യപ്പൻ ബ്ലാക്ക് ബെൽറ്റ് ആയിരുന്നു. ബ്ലാക്ക് ബെൽറ്റ് കുഞ്ഞാപ്പു. ഇവളും കരാത്തെ പഠിച്ചു. ബ്ലാക്ക് ബെൽറ്റ്‌ മറിയം.

അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല. ഇനി ജീവിക്കണോ അതോ എങ്ങോട്ടേലും നാട് വിടണോ എന്നറിയാതെ ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

പക്ഷെ എന്റെ ഭാര്യ മറിയം മാത്യു അടുക്കള കയ്യടക്കി, നല്ല അടിപൊളി ഭക്ഷണം ഉണ്ടാക്കും, എന്നോട് കഥ എഴുതാൻ പറയും, കഥ കേട്ടോണ്ട് നമ്മൾ ഭക്ഷണം കഴിക്കും. അവക്കെന്നോട് സ്നേഹം കൂടി കൂടി വന്നു. എനിക്ക് പേടിയും കൂടിക്കൂടി വന്നു.

ഒരുതവണ കല്യാണം രജിസ്റ്റർ ചെയ്യാൻ പഞ്ചായത്തിൽ പോയപ്പോൾ സെക്രെട്ടറിയുടെ മുന്നിൽ നിന്ന് ഒരു വല്യമ്മ കരയുന്നു. എനിക്കറിയുന്ന വല്യമ്മയാണ്, കാര്യം ചോദിച്ചപ്പോൾ എന്തോ നിസാര കാര്യത്തിന് വീടിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. പറ്റാവുന്ന എല്ലാ രീതിയിലും സെക്രെട്ടറിയോട് ഞങ്ങൾ സംസാരിച്ചു, ആളെടുക്കുന്നില്ല. വല്യമ്മയുടെ കരച്ചിൽ നിലവിളിയായപ്പോൾ ഇറങ്ങി പോ തള്ളെന്നായി സെക്രെട്ടറി.

പിന്നെ ഞാൻ കാണുന്നത് ഫയലുകൾ പൊങ്ങി പറക്കുന്നതാണ്. അന്ന് ചവിട്ടാണെങ്കിൽ ഇന്ന്‌
പഞ്ചായത്ത്സെക്രെട്ടറിയുടെ കാര്യമായ ഏതോ മർമ്മത്തിൽ അവളൊരു പിടുത്തം പിടിച്ചു. അപ്പൊ സെക്രെട്ടറിയുടെ നിലവിളി വല്യമ്മേടെ നിലവിളീടെ  മുകളിൽ പോയി.
അവസാനം സെക്രെട്ടറീനെകൊണ്ട് ഒപ്പിടീച്ചു സെര്ടിഫിക്കറ്റ് വാങ്ങി വെല്യമ്മയ്ക്ക് ക്കൊടുത്തു  നമ്മുടെ കല്യാണവും  രെജിസ്റ്റർ ചെയ്ത് വീട്ടിൽ എത്തിയപ്പോൾ മുറ്റത്തു പോലീസ് ജീപ്പ്. ഒന്നും പറയാതെ ജീപ്പിൽ കയറി സ്റ്റേഷനിൽ പോയി.

സ്റ്റേഷനിൽ എത്തിയപ്പോൾ ഗംഭീര വരവേൽപ്പ്

" വീണ്ടും വന്നു അല്ലേ "

S I ആണ് പറഞ്ഞത്, അപ്പൊ ഇതിനുമുന്നെ വരവ് പോക്കൊക്കെ ഉണ്ടാരുന്നല്ലേ,

" അല്ല സാറെ, സെക്രെട്ടറി ആ അമ്മച്ചിയെ തള്ളേന്നു വിളിച്ചു, എന്നെ നല്ലപോലെ അറിയുന്ന അമ്മച്ചിയാന്നെ, നോക്കി നിക്കാൻ പറ്റുവോ. ഞാൻ ചോദിച്ചില്ലേൽ മോശമല്ലേ സാറെ "

അവള് വിനീത വിധേയയായി തല കുനിച്ചു നിന്ന് പറഞ്ഞു. ഒരുവിധം അറിയാവുന്ന എല്ലാ രാഷ്ട്രീയ പ്രമുഖരെയും വിളിച്ച് ഒരു തരത്തിൽ കേസിൽ നിന്ന് ഒഴിവായി. പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയപ്പോൾ ഞാനും പ്രാർത്ഥിച്ചു തുടങ്ങി.

" ഓ പുണ്യാളാ, കാത്തോണേ നീ "

സ്റ്റേഷനിൽ നിന്നിറങ്ങി വീട്ടിൽ എത്തിയപ്പോൾ കല്യാണത്തിന് പോലും കണ്ടിട്ടില്ലാത്ത കുടുംബക്കാര് മുഴുവൻ മുറ്റത്തു സഭ കൂടീട്ടുണ്ട്.പാവം മറിയം, മറിഞ്ഞു മറിഞ്ഞവളെന്റെ പുറകിൽ ഒളിച്ചു.

ഇനി ഒരു കുഴപ്പവും ഉണ്ടാവൂലെന്നു പറഞ്ഞ് എല്ലാവരെയും പറഞ്ഞ് വിട്ട് ഞാൻ ഒന്ന് കുളിച്ച് പുറത്തിറങ്ങിയപ്പോൾ ഡൈനിങ്ങ് ടേബിൾ മുഴുവൻ വിഭവങ്ങളാൽ നിറഞ്ഞിരുന്നു.

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ ആലോചിച്ചു. ഇവള് വീട്ടിൽ വീട്ടമ്മയാണ്, ഇനി പുറത്തിറങ്ങുമ്പോൾ ബാധ കേറുന്നതാണോ,ഇവളെ കൊണ്ടോയിട്ടൊന്നു വെഞ്ചരിച്ചാലോ,  പാവം എന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന കാഴ്ച കണ്ടാൽ സഹിക്കൂല.

ഇവളുടെ സുപ്രധാന വട്ടുകൾ വരാനിരുന്നതേ ഉള്ളൂ, എന്തൊക്കെയോ ലേഡീസ് ഐറ്റം വാങ്ങാനുണ്ടെന്നു പറഞ്ഞ് ഒരു ദിവസം ആന്റീടെ കൊച്ചിനെ കൂട്ടി ഷോപ്പിംഗിനു പോയി . ആ,,,, വെറുതെ പോയി ബോറടിക്കണ്ടെന്നു കരുതി ഞാൻ പോയില്ല.

അവള് നന്നായി ഡ്രൈവ് ചെയ്യും. അതോണ്ട് കാർ കൊടുത്തുവിട്ടു.
അവളെ വിട്ട് മനസ്സമാധാനത്തോടെ സിറ്റൗട്ടിൽ ഒരു കട്ടൻ ചായയും കുടിച്ച് പത്രം വായിച്ചോണ്ടിരുന്നപ്പോൾ ദേ വരുന്നു കാർ. സമാധാനം, വേറെ കുഴപ്പങ്ങൾ ഒന്നും ഒപ്പിച്ചില്ല, പുറകെ വേറെയാരെയും കാണുന്നില്ല, ഭാഗ്യം.

പക്ഷെ സാധങ്ങൾ എടുക്കാൻ കാറിന്റെ അടുത്തെത്തി ഡോർ തുറന്നപ്പോൾ,,, കുട്ടി മാമാ ഞാൻ ഞെട്ടി മാമാ.

ആ വണ്ടി മുഴുവൻ ചോക്ലേറ്റും ഐസ് ക്രീമും, ഇവളെന്താ ബേക്കറി തുടങ്ങാൻ പോകുന്നോ. ഇതെങ്ങാനും ഇനി അകത്തുള്ളോരു കണ്ടാൽ വണ്ടിക്കകത്തിട്ട് എന്നെയും അവളെയും കത്തിക്കും. അതോണ്ട് വണ്ടി നേരെ പുറകിലേക്ക് കൊണ്ടോയി. രാത്രി ആരും കാണാതെ ഷിഫ്റ്റ്‌ ചെയ്യാം, അതെ നടക്കൂ, ഇല്ലേൽ ഇടി ഉറപ്പാ...!

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ കൊന്തയിൽ മുറുകെ പിടിച്ചു അന്തോണീസ് പുണ്യാളനെ മനസ്സിൽ പത്തു തവണ വിളിച്ച് ഞാൻ ചോദിച്ചു

" ഡീ,മറിയേ,നിനക്കെന്തെലും കുഴപ്പമുണ്ടോ "

" അതെന്താ ഇച്ചായാ അങ്ങനെ ചോദിച്ചേ"

" അല്ല, എന്തിനാ നീ ഇത്രേം ചോക്ലേറ്റ് വാങ്ങിയേ, ഓരോന്നോരോന്നായി വാങ്ങിയാൽ പോരെ, അങ്ങനെ തരൂല്ലന്നു കടേന്നു ആരേലും പറഞ്ഞോ "

" അതല്ലിച്ചായാ, എനിക്ക് ചോക്ലേറ്റ് ന്നു പറഞ്ഞാൽ ജീവനാ, എന്നെ ചോക്ലേറ്റിൽ മൂടി തല മാത്രം പുറത്ത് കാണിച്ചോണ്ടുള്ള ഫോട്ടോ വീട്ടിൽ ഇരുപ്പുണ്ടാരുന്നു. നല്ല രസാ,,, ഞാൻ കാണിക്കാൻ വിട്ടുപോയി "

ആകെ മൊത്തം രാസമാകുന്നുണ്ട്. എല്ലാം പുണ്യാളന് വിട്ടുകൊടുത്തു ഞാൻ ഉറങ്ങി.

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ആള് കൂടെ ഇല്ല. അടുക്കളയിൽ ആയിരിക്കും. അത് പതിവില്ലാത്തതാണല്ലോ. രാവിലെ സാധാരണ ഇത്തിരി വൈകിയേ എണീക്കാറുള്ളൂ. എന്തായാലും ബെഡ് കോഫി എത്തീട്ടുണ്ട്. കാപ്പിയും കുടിച്ച് പത്രം എടുക്കാൻ വരാന്തയിൽ ചെല്ലുമ്പോൾ ദേഹത്ത് വെള്ളം വീഴുന്നു. മുകളിലേക്ക് നോക്കിയപ്പോൾ അവള് ചുമരിന്റെ മേലെ പെയിന്റ് അടിയാണ്, അല്ല ചിത്രം വരയാണ്.ചുമരിൽ ആകമാനം ചിത്രം.

ബട്ടർ ഫ്ലൈ മുതൽ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക് ഒബാമ വരെ ചുമരിൽ കേറി.

ഇത് കണ്ടുവന്ന അമ്മയും വല്യമ്മയും തെറിയോട് തെറി. ഒരു തരത്തിൽ അവളെ താഴെ ഇറക്കി. അമ്മയും വല്യമ്മയും ഇടത്തും വലത്തും നിന്ന് ചീത്ത പറയാൻ തുടങ്ങി. അവളത് കേട്ട് നിന്നു. ഇപ്പൊ ഒരു കാര്യം മനസ്സിലായി, ആൾക്കാരോട് ഇത്രേം സ്നേഹവും ബഹുമാനവും ഉള്ള ഇവൾ ഈ കോപ്രായം കാണിക്കണമെങ്കിൽ സംഭവം നാഗവല്ലീടെ ബാധയാണ്.
ഒരു തരത്തിൽ എല്ലാരേം സമാധാനിപ്പിച്ചു അവളെ കൂട്ടിക്കൊണ്ട് പോയി.

" ഓ പുണ്യാളാ,,,,,ഇത് കാണുന്നില്ലേ നീ "

ഈ പെണ്ണിന്റെ വട്ട് കാരണം വീട്ടിലും നാട്ടിലും നിക്കാൻ പറ്റാത്ത അവസ്ഥയായി.ഇനി ഒരു പ്രശ്നവും ഉണ്ടാക്കൂലെന്നു അവൾ ആണയിട്ട് പറഞ്ഞു.

അതിന്റെ പിറ്റേന്ന് ഞാൻ തോട്ടത്തിൽ പോയ തക്കം നോക്കി അവളും പെങ്ങളും കൂടി വണ്ടിയെടുത്തു മുങ്ങി. സംഭവം പെങ്ങൾക്ക് ഡ്രൈവിംഗ് പഠിക്കണം.

മര്യാദയ്ക്കു സൈക്കിൾ ചവിട്ടാൻ പോലും അറിയാത്ത അവളേം കൊണ്ട്  പോയി തിരക്കുള്ള റോട്ടിൽ പഠിക്കാൻ പോയിട്ട് സ്പീഡ് കൂടിയപ്പോൾ വെപ്രാളം മൂത്ത പൊന്നു പെങ്ങൾ  ഇടത്തോട്ട് വളച്ചു വലത്തോട്ട് വളച്ചു ഒരു ഓട്ടോ ഇടിച്ചു മറിച്ചു നേരെ ചെന്ന് ഒരു വീടിന്റെ മതിലിടിച്ചു തകർത്തു വണ്ടി നിർത്തി . ഭാഗ്യം, ആരും ചത്തില്ല.

അവളെ അവളുടെ വീട്ടിൽ വിട്ടിട്ട് ഞാൻ ഒരൊറ്റ മുങ്ങല് മുങ്ങി. ഒരാഴ്ച കഴിഞ്ഞിട്ടും എന്റെ ഒരു വിവരവും ഇല്ലാത്തതിൽ അവൾ വനിതാ കമ്മീഷനിൽ പരാതി കൊടുത്തു.ഒന്നും പറയാതെ ഭർത്താവ് ഉപേക്ഷിച്ചു പോയെന്ന് പറഞ്ഞ്.

കമ്മീഷനിലെ അംഗങ്ങളൊക്കെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് പറഞ്ഞ് അവര് പോയി.മൂന്നാം ദിവസം കൃത്യം പത്തുമണിക്ക് ഞാൻ അവിടെ ഹാജരായി. നാല് കസേരയിൽ നിരന്നിരുന്ന കമ്മീഷൻ എന്നെ ചോദ്യം ചെയ്തു

" നിങ്ങൾ ഇവളുടെ ഭർത്താവല്ലേ "

" അതെ "

" നിങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ചതല്ലേ "

" അതെ "

" പിന്നെ ഒരു സുപ്രഭാതത്തിൽ ഒരു വാക്കുപോലും പറയാതെ ഇവളെ ഉപേക്ഷിച്ചു പോകാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ, ഉത്തരം പറയണം മിസ്റ്റർ "

" അതായത് മാഡം, കല്യാണം കഴിഞ്ഞ സമയത്ത് എന്റെ കയ്യിലുണ്ടായിരുന്ന പൈസയും  ഇവളുടെ വീട്ടുകാര് തന്ന പൈസയും ഒക്കെക്കൂടി ഇവളുടെ പേരിൽ തന്നെ ബാങ്കിൽ ഇട്ടു.

ആദ്യം പഞ്ചായത്തു സെക്രെട്ടറിയുടെ മർമ്മം കലക്കിയ കേസ് ഒത്തുതീർപ്പാക്കാൻ നല്ലൊരു തുക മുടക്കി, കേസിന് ആ പഞ്ചായത്ത് മുഴുവൻ സാക്ഷികളാണ്. രണ്ടാമത് ഡ്രൈവിംഗ് പഠിപ്പിച്ച വകയിൽ ഓട്ടോ മറിഞ്ഞു ജീവൻ രക്ഷപ്പട്ട ഓട്ടോക്കാരന് പുതിയ ഓട്ടോറിക്ഷ വാങ്ങി കൊടുക്കേണ്ടി വന്നു. ആ ഓട്ടോ തവിട് പൊടിയായി, അമ്മാതിരി ഇടിയായിരുന്നു.

ആ ഇടി നേരെ ചെന്നിടിച്ചു മതില് പൊളിച്ച വീട്ടുകാർക്കും ഞാൻ കൊടുത്തു നല്ലൊരു തുക. മാഡം, ഇതൊക്കെ പോട്ടെ, കാശിനിയും ഉണ്ടാക്കാം, ആദ്യരാത്രിയിൽ ഇവള് റോട്ടിൽ ഇട്ട് തല്ലിയ കുറച്ചുപേര് എന്നെ വീട്ടില് വന്ന് തല്ലി. വീട്ടില് ആരും ഇല്ലാരുന്നോണ്ട്  ആരും അറിഞ്ഞില്ല.

എന്റെ പൊന്നു മാഡം, എനിക്ക് പറ്റൂല. അല്ലേൽ ഞാൻ ഇവളെ കൂട്ടിക്കൊണ്ട് പോകാം, ഇനി ഇവൾ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും വനിതാ കമ്മിഷൻ സമാധാനം പറഞ്ഞോളുമെന്നു എഴുതി ഒപ്പിട്ട് തന്നാൽ ഞാൻ ഇവളെ കൂട്ടീട്ട് പൊക്കോളാം "

ഞാൻ വനിതാ കമ്മീഷന്റെ നാല് പേരുടെയും കാല് മാറി മാറി പിടിച്ചു. ജാങ്കോ, കമ്മീഷൻ പെട്ടു.അവിടുന്ന് പുറത്തിറങ്ങിയപ്പോൾ ഈ പെണ്ണ് എന്നെ കെട്ടിപിടിച്ചു കരഞ്ഞ കരച്ചിൽ ഞാൻ ജീവിതത്തിൽ മറക്കൂല.

കമ്മീഷന്റെ നിർദ്ദേശപ്രകാരം നല്ലൊരു കൗൺസിലറെ കണ്ട് എന്റെ ഭാര്യ നല്ലൊരു കുടുംബിനിയാകാനുള്ള തീവ്ര പരിശ്രമത്തിലാണ്. അവൾക്കെന്നെ ജീവനാണ്, ഇത് ഇനി എന്താകും എങ്ങനെ പോകുമെന്ന് എനിക്കിപ്പോഴും ഒരു പിടിയുമില്ല.
ഇപ്പൊ പുണ്യാളനോട് ഞാൻ ചോദിക്കുന്നത് ഇതാണ്

" ഓ പുണ്യാളാ, വഴി കാണിക്കില്ലെ നീ "
#കഥ