മോഷ്ടിക്കാത്ത കള്ളൻ







"എടാ കുഞ്ഞോനേ എന്റെ ബാഗിന്ന് നീ എടുത്ത  പൈസ മരിയാദക് തന്നോ". ശരീഫാന്റെ ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് വന്നത്. "എന്താ ശരീഫാ ഇവിടെ ഒരു ബഹളം". "ഇക്കാ കണ്ടോ കുഞ്ഞൊൻ എന്റെ ബാഗിന്ന് പൈസ എടുത്ത് ബലൂണും വാങ്ങി വന്നിരിക്കുന്നു".
 ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. "ഇല്ലുപ്പാ,ഞാൻ എടുത്തില്ല". അവൻ ആവർത്തിച്ച് പറഞ്ഞു."പിന്നെ നിനക്ക് ബലൂൺ വാങ്ങാൻ എവിടുന്നാ പൈസ കിട്ടിയേ,സത്യം പറഞ്ഞോ". ശരീഫ വടിയുമായി വന്നു.അവൻ മിണ്ടിയില്ല. "ഷരീഫാ നീ പോയേ, അവൻ മോഷ്ടിക്കില്ല. എനിക്കറിയാം".ശരീഫയോട് ഞാൻ അല്പം ശബ്ദമുയർത്തി പറഞ്ഞു.
 അവൾ അകത്തേക്ക് പോയതിനു ശേഷം മോനെ മടിയിലിരുത്തി ചോദിച്ചു."മോന്  എവിടുന്നാ ബലൂൺ വാങ്ങാൻ പൈസ കിട്ടിയേ." "ഉപ്പ വഴക്ക് പറയോ" അവൻ ആശങ്കയോടെ ചോദിച്ചു."ഇല്ല മോൻ പറയ്."ഞാൻ അവനെ സമാധാനിപ്പിച്ചു."ഉപ്പാ ഞാൻ തോട്ടീന്ന് മീൻ പിടിച്ച് കിച്ചൂന് കൊടുത്തു. അവനാ പൈസ തന്നത്." "അത്രേ ഉള്ളോ.. ന്നാല് മോൻ പോയി കളിച്ചോ.."

അവൻ പോകുന്നതും നോക്കി ഇരുന്നപ്പോ ഷാജഹാൻ എന്ന ആ പഴയ മൂന്നാം ക്ലാസുകാരൻ മനസ്സിലേക്ക് വന്നു.ഒരു തെറ്റും ചെയ്യാതിരുന്നിട്ടും കള്ളനായ തന്റെ ബാല്യം.ഇപ്പോഴും കണ്ണീരിന്റെ ന്നനവോടെ അല്ലാതെ ഓർക്കാൻ കഴിയാത്ത ദിനം...

                                          ************

മദ്രസ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ ഞാൻ ഏങ്ങലടിച് കരഞ്ഞു.മുഖം കുനിച്ച് പുസ്തകവും മുസ്ഹഫും നെഞ്ചോട് ചേർത്ത് ഞാൻ നടന്നു.കൂട്ടുകാരൊക്കെ പരിഹാസത്തോടെ നോക്കുന്നുണ്ട് എന്നറിയാം.എങ്കിലും ആരെയും ശ്രദ്ധിച്ചില്ല...വീട്ടിൽ എത്തിയതും മുസ്ഹഫും ബുക്കും എടുത്ത് വെച്ച് ഡ്രസ്സ് മാറി ഉടുത്ത് പുറത്തേക്ക് ഇറങ്ങി.
 "മോനേ ദോശ ഉണ്ടാക്കിയിട്ടുണ്ട്.കഴിച്ചിട്ട് പോടാ."ഉമ്മ പിറകീന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.നല്ല വിശപ്പുണ്ട്.പക്ഷേ ഭക്ഷണമൊന്നും വേണമെന്ന് തോന്നുന്നില്ല.തിരിഞ്ഞ് നോക്കാതെ നടന്നു.

വല്ലിപ്പ പറമ്പ് നിറയെ കൊക്കോ വെച്ചിട്ടുണ്ട്.എല്ലാം ഉയരം കുറഞ്ഞതും ധാരാളം ചില്ലകൾ ഉള്ളതുമായത്കൊണ്ട് അതിൽ കയറി ഇരിക്കാൻ നല്ല സുഖമാണ്.സങ്കടം വരുമ്പോ ഇപ്പോഴും കയറി ഇരിക്കുന്നത് ഇൗ മരത്തിൽ തന്നെ.

മരത്തിൽ കയറിയിരുന്നു മുഖം പൊത്തിക്കരഞ്ഞു ഓർക്കുന്തോറും സങ്കടം ഇരട്ടിയായി.കണ്ണുകൾ നിറഞ്ഞൊഴുകി.എന്തിനാണ് ഉസ്താദ് എന്നെ കള്ളനാക്കിയത്.എന്റെ ഉപ്പയുടെ കയ്യിൽ പണമില്ലാത്തത്കൊണ്ടാണോ...അതോ എന്നെ കാണാൻ ഭംഗി ഇല്ലാഞ്ഞിട്ടോ..എത്ര അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും പിന്നേം കരഞ്ഞ് പോകുന്നു.എന്താ ശരിക്കും സംഭവിച്ചത്..

ശനിയും ഞായറും മദ്രസ പന്ത്രണ്ട് മണിവരെ ഉണ്ടാവും.ഇടക്ക് കുറച്ച് സമയം ഇൻഡ്രബൽ തരും. ആ സമയത്ത് കളിയാണ് പ്രദാനം.ഒറ്റക്കാലിൽ ചാടി കൂട്ടുകാരെ പിടിക്കണം.രണ്ട് ടീം ആണ് ഉണ്ടാവുക.ഓരോ ടീമിൽ നിന്നും ചെറിയവരെ ആദ്യം വിളിക്കും.അവരാണ് തളർന്ന് കാൽ ആദ്യം നിലത്ത് വെക്കുക.മൂന്ന് മുതലുള്ള എല്ലാ ക്ലാസ്സിലെയും ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാവും കളിക്കാൻ.

ശനിയാഴ്ച കളിക്കാൻ വേണ്ടി എല്ലാവരെയും വിളിച്ച് കൂട്ടിയത് ഞാനാണ്.കളിക്കിടെ ഒരു മൂത്രശങ്ക.വേഗം ഓടിപ്പോയി തിരിച്ച് വന്നു.പിന്നെ ബെല്ലടിക്കുന്നത് വരെ തകർപ്പൻ കളി.ബെല്ലടിച്ചതോടെ വീണ്ടും ക്ലാസ്മുറിയിലേക്ക്.

കുറച്ച് കഴിഞ്ഞപ്പോൾ റഷീദ ഭയങ്കര കരച്ചിൽ.അവളുടെ സ്വർണ്ണമാല കാണാനില്ലത്രെ.എല്ലാവരും തിരഞ്ഞു.ഉസ്താദ് ക്ലാസ്സിൽ വന്നു.കാര്യം കേട്ടപ്പോൾ  ചൂരൽ വടിയുമായി എല്ലാവരെയും പേടിപ്പിച്ചു."സത്യം പറഞ്ഞോ.അല്ലേൽ ഇവിടുന്ന് കുറച്ച് ക്രിയകൾ ചെയ്യാനുണ്ട്.അത് ചെയ്താൽ എടുത്ത ആളുടെ കണ്ണ് പൊട്ടിപ്പോകും."ഉസ്താദ് പറഞ്ഞു.
 എല്ലാവരും പരസ്പരം നോക്കി.പുസ്തക പരിശോധനയും ദേഹ പരിശോധനയും നടത്തി.ക്ലാസ് മുഴുവൻ തിരഞ്ഞു.മാലമാത്രം കിട്ടിയില്ല.
 ഉസ്താദ് റഷീദയെ അടുത്തേക്ക് വിളിച്ചു."മോള് ഇന്ന് വന്നപ്പോ മാല ഇട്ടിരുന്നോ". അവൾ മൂളുക മാത്രം ചെയ്തു."കളിക്കാൻ പോയിരുന്നോ."ഉസ്താദ് പിന്നേം ചോദിച്ചു."കളിക്കാൻ പോയി.അതിനു മുൻപ് മാല കഴിച്ച് പെൻസിൽ പെട്ടിയിൽ ഇട്ടിരുന്നു." അവള് കരഞ്ഞുകൊണ്ട് പറഞ്ഞു."കളി കഴിഞ്ഞ് ആദ്യം ക്ലാസ്സിൽ വന്നതാരാ." " ഞാൻ തന്നെയാ ഉസ്താദേ" അവള് കരചിലിനിടയിൽ പറഞ്ഞു."പിന്നെ ആരെടുത്തു..സത്യം പറഞ്ഞൊളി..അല്ലേൽ എല്ലാ ഉസ്താദുമാരും വരും." അത് പറഞ്ഞപ്പോൾ റഷീദ എന്റെ നേർക്ക് കൈ ചൂണ്ടി."ഉസ്താദേ കളിക്കുന്നതിനിടയിൽ ഷാജഹാൻ എങ്ങോട്ടോ ഓടിയിരുന്നു.എനിക്കവനെ സംശയമുണ്ട്."

കേട്ടപ്പോൾ ആകെ വിറച്ച്‌പോയി.കൈക്കും കാലിനുമൊക്കെ ആകെ ഒരു മരവിപ്പ്."ഷാജഹാൻ ഇവിടെ വാ" ഉസ്താദ് വിളിച്ചപ്പോൾ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു.

"നീ റഷീദയുടെ മാല കണ്ടോ."ഉസ്താദ് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു."ഇല്ല." വിറച്ച്‌കൊണ്ടാണ് മറുപടി പറഞ്ഞത്.ഉസ്താദ് പുറത്തേക്ക് പോയി.കുറച്കഴിഞ്ഞ് ഉസ്താദുമാർ എല്ലാവരും വന്നു.എന്തൊക്കെയോ പറഞ്ഞു." കളവ് പറഞ്ഞാൽ കണ്ണ് പോട്ടിപ്പോകും. ആരെടുത്താലും മാല തിരിച്ച് കൊടുക്കുക.അങ്ങനെയെങ്കിൽ ശിക്ഷ കിട്ടില്ല.ആരോടും പറയുകയും ഇല്ല."ഉസ്താദ് എല്ലാവരോടുമായി പറഞ്ഞു.

മദ്രസ വിട്ടിട്ടും ആരും കുറ്റസമ്മതം നടത്തിയില്ല.എല്ലാവരും അന്നത്തെ പഠനം കഴിഞ്ഞ് വീട്ടിൽ പോയി.പിറ്റെ ദിവസം ഞായർ.നബിദിനം അടുത്താൽ ഇൻഡ്രബെൽ കഴിഞ്ഞാൽ മൗലിദ് പാരായണവും കുട്ടികളുടെ കലാ പരിപാടികളുടെ റിഹേഴ്സലുമാണ്.എല്ലാ കുട്ടികളെയും ക്ലാസ്സിൽ കയറ്റിയിരുത്തി.

കുറച്ച്കഴിഞ്ഞ്‌ ഉസ്താദ് എന്നെ വിളിച്ച് താഴോട്ട് കൊണ്ടുപോയി.അവിടെ ഒരു കടലാസിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു." ഇന്നലെ രാത്രി ഞങ്ങൾ ചില ക്രിയകളോക്കെ ചെയ്തു.മാലയെടുത്തത് നീയാണെന്ന് തെളിഞ്ഞിട്ടുണ്ട്."ഉസ്താദ് പറഞ്ഞു."ഞാനല്ല ഉസ്താദേ."കരഞ്ഞുകൊണ്ട് എത്ര തവണ പറഞ്ഞു എന്നറിയില്ല. പറയുംതോറും എന്നെ അടിച്ചു.അവർ എത്ര ചോദിച്ചിട്ടും ഞാൻ സമ്മതിച്ചില്ല.ഇടക്ക് വേറെ ഉസ്താദുമാരും വന്നു.എന്തൊക്കെയോ ചോദിച്ചു.ഞാനല്ല എന്ന് പല ആവർത്തി പറഞ്ഞിട്ടും ആരും സമ്മതിച്ചില്ല.രണ്ടാം ക്ലാസ്സിലെ ഉസ്താദ് പറഞ്ഞു" ഇവൻ തന്നെയാണ് എടുത്തതല്ലെ..ഇന്നലെ മാല തിരയാൻ  എല്ലാരേക്കാളും ഉഷാർ ഇവനായിരുന്നു.അപ്പോഴേ എനിക്ക് തോന്നിയത..."

ഒരടി പോലും എന്നെ വേദനിപ്പിച്ചില്ല.പക്ഷേ ഉസ്താദിന്റെ വാക്കുകൾ  എന്നിൽ ഒരു പെറുമ്പറപോലെ മുഴങ്ങി.

കുട്ടികളെല്ലാവരും മൗലിദ് ചൊല്ലി കലാപരിപാടികൾ കണ്ട് മധുരം കഴിക്കുമ്പോൾ ഞാൻ ഇവിടെ ഓഫീസ് മുറിയിൽ ഒരു കള്ളനായി ഉസ്താദിന്റെ അടിയും കൊണ്ട്....ഓർത്തപ്പോൾ വിങ്ങിപോട്ടിപ്പോയി.

പിന്നെ മാല ഉസ്താദിന് എവിടുന്നോ കിട്ടി.എവിടുന്നാണ് എന്നറിയില്ല.കുട്ടികളൊക്കെ പറയുന്നു എന്നെ അടിച്ചപ്പോൾ ഞാൻ തിരിച്ച് കൊടുത്തതാണ് എന്ന്.കേട്ടപ്പോൾ പിന്നെയും നെഞ്ച് പൊട്ടുന്ന സങ്കടം...ഞാൻ എടുത്തില്ല എന്ന് ഒരുപാട് തവണ ഞാൻ എന്നോട് തന്നെ പറഞ്ഞു.നിരപരാധിത്വം തെളിയിക്കാൻ കഴിയാതിരുന്നപ്പോ അല്ലാഹുവിനോട് ദേഷ്യം തോന്നി..എല്ലാം അറിയുന്നവനല്ലെ എന്നിട്ടും എന്തിനാ ഇൗ പാവം എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്.. കള്ളനാക്കിയത്...

                                         *************

"ഇങ്ങളെന്ത പകല് കണ്ണും തുറന്നിരുന്ന് സ്വപ്നം കാണുന്നോ" ശരീഫ വന്ന് വിളിച്ചപ്പോഴാണ് സ്ഥലകാല ബോധം വന്നത്. മുഖത്ത് ചാലിട്ട കണ്ണുനീർ തുള്ളികൾ കണ്ടപ്പോഴാണ് ഞാൻ കരയുകയാണ് എന്നെനിക്ക് മനസ്സിലായത്."ഓഹ്‌ പഴയ ആ മൂന്നാം ക്ലാസുകാരൻ ആയല്ലെ.." എന്ന് ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...പക്ഷേ കണ്ണുകൾ നിറഞ്ഞ് തന്നെ നിന്നു.കാരണം അന്ന്   ആ മൂന്നാം ക്ലാസുകാരൻ അത്രയധികം വേദനിച്ചിരുന്നു.

ചെറു കഥ
share chat malayalam novels
share chat novels malayalam
moshdikkatha kallan